Wednesday, 12 April 2017

പ്രണയം

    പ്രണയം അതുണ്ടാകാന്‍ ഒരു നിമിഷം മതി എന്നൊക്കെ പറയുന്നത് വെറുതെയാണ്.ഒരു നിമിഷത്തെ പ്രണയത്തിന് ഒരു ചെറിയ തെറ്റ് തന്നെ മതിയാകും ഇല്ലാതാകാനും.പ്രണയത്തിന് കുറച്ചു സമയം വേണം.ശരീരത്തിന്‍റെ ആകര്‍ഷണത്തിന് അപ്പുറത്ത് എന്തൊക്കെയോ ആണത്.നിര്‍വചിക്കാന്‍ പറ്റാത്തതായി എന്തോ ഒന്ന്.ഞാനും പ്രണയത്തിലാണ് അടര്‍ന്നു മാറാന്‍ ആകാത്ത പോലെ അഗാധമായ പ്രണയം.പക്ഷെ ഇതെന്‍റെ ജീവിതത്തിനോടാണ് .ഇത് നിന്നില്‍ തുടങ്ങി നിന്നില്‍ അവസാനിക്കുന്നു.ഞാനും നല്ലൊരു കുടുംബിനി ആകാനുള്ള ശ്രമത്തിലാണ് എന്നാലും ഇടക്കെപ്പോഴൊക്കെയോ  എന്‍റെ ശ്രമം പരാജയപ്പെടുന്നു.എന്നിലെ ചങ്ങലകള്‍ ഇഷ്ടപ്പെടാത്ത സ്ത്രീ സട കുടഞ്ഞെണീറ്റ് എല്ലാം കുളമാക്കുന്നു.
  ദാമ്പത്യം അതൊരു പൊരുത്തപെടല്‍ ആണ് രണ്ടുപേരുടെ ഇഷ്ടങ്ങള്‍ പതുക്കെ പതുക്കെ ഒരു താളം കണ്ടെത്തുന്നു.
        വീട്ടില്‍ അടുക്കളയിലേക്ക് തിരിഞ്ഞു നോക്കാതെ വെയിലുറക്കുബ്ബോള്‍ എഴുന്നേറ്റ് അമ്മേ ചായ എന്നും പറഞ്ഞ് ഒരു വരവുണ്ട് .പിന്നെ എല്ലാം ഒരു ഓട്ടമാണ് ക്ലാസ്സില്‍ പോകുന്നത് വരെ നിര്‍ത്താതെ ഉള്ള ഓട്ട പാച്ചില്‍.അവസാനം ബ്രേക്ക്‌ ഫാസ്റ്റ് വായില്‍ വെച്ച് തരുബോള്‍ അമ്മ ചോദിക്കും 'കുറച്ച് നേരത്തെ എഴുന്നേറ്റാല്‍ നിനക്ക് ഇങ്ങനെ ഓടണോ'.ബസ്‌ പോയാലും പിന്നെയും അങ്ങനെയേ ചെയ്യു ...എന്തോ അങ്ങനെ ഓടി പിടിച്ച് പോകാന്‍ ഒരു സുഗമായിരുന്നു.അമ്മയുടേയും അച്ഛന്‍റെയും തണല്‍ അങ്ങനെ വേണ്ടുവോളം ആസ്വതിച്ചതുകൊണ്ടാകും രാവിലെ എഴുന്നേറ്റ് അടുക്കളേല്‍ കയറാന്‍ ഒരു മടിയാണ് .പിന്നെ ഇതൊക്കെ  എന്‍റെ ജോലിയാണെന്ന് മനസ്സില്‍ പറഞ്ഞ് സമാധാനിച്ച് അലാറം മൂന്നടികുബോള്‍ എഴുന്നേറ്റ് രാവിലത്തെ പലഹാരത്തിനുള്ള വകയൊക്കെ ഒരുക്കി  ചായയുമായി പതുക്കെ ബെഡ് റൂമിലേക്ക് വരുബ്ബോള്‍ ഒരു പറച്ചിലുണ്ട് 'ഒരു അഞ്ച് മിനുറ്റ് '.ഇത് കേട്ടാല്‍ ഞാന്‍ ആണ് ഓഫീസില്‍ പോകുന്നതെന്ന് തോന്നും എല്ലാ ദേഷ്യവും കടിച്ചമര്‍ത്തി പിന്നെയും ക്ഷമയോടെ വിളിക്കും.ഇതൊക്കെയാണല്ലോ 'ഭാര്യ '.അത്രക്ക് ആദര്‍ശവതി ഒന്നും അല്ലാത്തത് കൊണ്ടാകാം ഇടക്കൊക്കെ ഞാന്‍ പൊട്ടിത്തെറിക്കും.
     ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ഒട്ടും വയ്യ,രംഗബോധം  ഇല്ലാതെ ഒരു വര്‍ക്കിംഗ്‌ ഡേയില്‍ കയറിവന്ന 'അതിഥി '.അലാറം അടിച്ചിട്ടും ഭാര്യ എഴുനേല്‍ക്കുന്നില്ല.ഒട്ടും പതിവില്ലാതെ ചേട്ടന്‍ അടുക്കളയില്‍ പോയി ചൂട് ചായ ഇട്ടു കൊണ്ട് വന്നു .പിന്നെ പാത്രങ്ങള്‍ കഴുകുന്നു ബാം പുരട്ടുന്നു എന്ത് ചെയ്തിട്ടും മതിയാകുന്നില്ല .ഉച്ചക്ക് ഞാന്‍ ഉണ്ടാക്കിയ ചോറ് ചമ്മന്തി പൊടിയും തൈരും കൂട്ടി ഒരു പരാതിയും കൂടാതെ കഴിക്കുന്നത് കണ്ടപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു .ഉണ്ടാക്കി വെക്കുന്നതെന്തും ഒരു കുറ്റവും പറയാതെ സൂപ്പര്‍ എന്ന് പറഞ്ഞ് കഴിച്ചിട്ടും ഞാന്‍ മനസിലാക്കിയില്ലല്ലോ സ്നേഹം.
     തളര്‍ന്നു വീഴുബോള്‍ ഒരു കൈത്താങ്ങ്‌ ഒറ്റപെടുമ്പോള്‍ 'ഞാനില്ലേ' എന്ന് പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തല്‍ ഒരാള്‍.സ്വന്തം വാശികള്‍ പതുക്കെ പതുക്കെ ഇല്ലാതാകുബോള്‍ രണ്ടുപേര്‍ ഒന്നാകും .തകര്‍ന്നു പോകുന്ന ചില നിമിഷങ്ങളില്‍ ജീവിതത്തിലെ എല്ലാ പരാജയങ്ങളും ഏറ്റു പറഞ്ഞ് ഒരു കുഞ്ഞിനെ പോലെ കരയുബോള്‍ ചേര്‍ത്ത് നിര്‍ത്താന്‍.അതെ ഞാന്‍ ഇപ്പോഴും പ്രണയത്തിലാണ് വിവാഹത്തിനു ശേഷവും...

Thursday, 2 March 2017

അടുക്കളയില്‍ നിന്ന്..

    അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു മുറ്റത്തെ പിച്ചി പൂവ് ഓര്‍മകളിലേക്ക് നിത്യയെ  കൂട്ടികൊണ്ട് പോയി ,അവള്‍ തടവില്‍ ആക്കപെട്ടതും ഒരു വെള്ളിയാഴ്ച്ച ആയിരുന്നു .പിച്ചി പൂവ് എന്നും അവള്‍ക്ക് പ്രിയങ്കരിയയിരുന്നു സ്വന്തം വീട്ടില്‍ മുറ്റത്ത് തളിര്‍ത്ത് നിന്ന പിച്ചിയുടെ ഓര്‍മ്മക്കെന്നോണം ആണ് ഭാതൃ വീട്ടില്‍ അടുക്കളയോട് ചേര്‍ന്ന് അവള്‍ ഒരു പിച്ചി നാട്ടുപിടിപ്പിച്ചത് .ഇളയ കുട്ടിയായത് കൊണ്ട് തന്നെ ഒരുപാട് ലാളന അനുഭവിച്ചു വളര്‍ന്നു .വിവാഹത്തോടെ എല്ലാം അവസാനിക്കുകയായിരുന്നു എന്നവള്‍ അറിഞ്ഞില്ല.അവളുടെ ഗവണ്മെന്റ് ജോബ്‌ എന്ന സ്വപ്നവും തുടര്‍ പഠനവും സ്വപ്നങ്ങളും എല്ലാം തകര്‍ന്നടിഞ്ഞത് അന്നാണ് .താലി അതൊരു തടവറയാണ് പെണ്ണിന്‍റെ സ്വപ്നങ്ങല്‍ക്കുമേല്‍ ആരൊക്കെയോ ചേര്‍ന്ന് പൂട്ടുന്ന മണിച്ചിത്രതാഴ്.വീട്ടില്‍ നിന്ന് മാറി നിന്നതിന്‍റെ സങ്കടം മനസിലാക്കാനോ' ഇനി ഞാനില്ലേ 'എന്ന് വെറുതെ പറയാന്‍ പോലും ഭര്‍ത്താവ് ശ്രമിച്ചില്ല,പകരം തന്‍റെ നീണ്ട നാളത്തെ ആഗ്രഹങ്ങള്‍ തീര്‍കുബോള്‍ അവള്‍ ഒരു ഭാര്യയുടെ കടമ നിറവേറ്റി.അവിടം തൊട്ട് നിത്യ അവസാനിക്കുകയായിരുന്നു മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് വേണ്ടി ജീവിച്ച് സ്വന്തം ജീവിതം  മറന്നു പോയി .
          കല്യാണത്തിന് 10 ദിവസത്തിന് ശേഷം ഗള്‍ഫിലേക്ക്  മടങ്ങി പോയ ഭര്‍ത്താവ് സമ്മാനമായി കൊടുത്ത കുഞ്ഞിനു വേണ്ടി ആയി ബാക്കി ജീവിതം സ്വന്തം വീട്ടില്‍ ഒന്നു പോകാന്‍ പോലും നിത്യക്ക്‌ ഭയമായിരുന്നു ഒരുപാട് പേരുടെ സമ്മതം വങ്ങേണ്ടിയിരിക്കുന്നു കാര്യവും കാരണവും വിവരിച്ച ശേഷം ഒരു ദിവസം അനുവദിക്കുന്ന പരോള്‍ .ഒരു തൊട്ടാവാടിയില്‍ നിന്നും ഒരു അമ്മയിലെക്കുള്ള വളര്‍ച്ച .നിനക്ക് സുഖമാണോ എന്ന് പ്രിയതമന്‍ ഒരിക്കല്‍ പോലും ചോദിച്ചില്ല .കൊണ്ടുവന്ന സ്വര്‍ണത്തിന്‍റെ കണക്ക് പറഞ്ഞും കിട്ടിയ ബന്ദത്തിന്റെ പോരായ്മ പറഞ്ഞും കുറ്റപെടുത്തുന്ന ഒരു അമ്മയും.ജീവിതം വളരെ വിരസമായിട്ട് മുന്‍പോട്ട് പോയി .ഒരു വാക്കുകൊണ്ട് പോലും അംഗീകാരം ലഭിക്കാത്ത ഒരു വീട്ടില്‍ ആര്‍ക്കൊക്കെയോ വേണ്ടി ജീവിച്ച് തീര്‍കുന്നു.
              പിന്നെയും പിച്ചി പൂവിന്‍റെ ഗന്ധം അവളെ ആ കൌമാരക്കാരിയിലേക്ക് തിരിച്ച് കൊണ്ട്പോയി വാശിയോടെ പഠിച്ച് നേടിയ ഡിഗ്രി ,പി ജി  .ഒരു രൂപക്ക് വേണ്ടി കൈ നീട്ടേണ്ടി വരുന്നവളുടെ അടുക്കളക്കാരിയുടെ അവസ്ഥ അവളെ ചിന്തിപ്പിച്ചു. എന്തുകൊണ്ട് തിരിച്ച് പോയിക്കൂടാ പഠനത്തിലേക്ക്അവള്‍ അച്ഛനെ വിളിച്ചു പഠിക്കാനുള്ള പുസ്തകങ്ങള്‍ ആരും അറിയാതെ വീട്ടില്‍ കൊണ്ട് വന്നു അടുക്കളയിലെ ഒഴിവുസമയങ്ങളിലും രാത്രിയുടെ ശൂന്യതയിലും അവള്‍ സ്വപ്‌നങ്ങള്‍ നെയ്തു .അങ്ങനെ  സിവില്‍ സര്‍വീസ് എന്ന കടമ്പ കടന്നു .എന്നിട്ടും സ്വന്തം ഭര്‍ത്താവിനെയും വീട്ടുകാരേയും അവള്‍ ഉപേക്ഷിച്ചില്ല .ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി അവളെ ഒന്നു നോക്കാന്‍ പോലും ധൈര്യപ്പെടാതെ അയാള്‍ ഇരുന്നു .ഒന്നും സംഭവിക്കാത്തത് പോലെ അവള്‍ ചായയുമായി അടുത്തേക്ക് ചെന്നു ,ചായ കൊടുത്ത് തിരിഞ്ഞു നടന്ന അവളുടെ തോളില്‍ അയാള്‍ മെല്ലെ സ്പര്‍ശിച്ചു ജീവിതത്തില്‍ ആദ്യമായി സ്നേഹത്തോടെ... അതിലേറെ സംരക്ഷണം ആ സ്പര്‍ശത്തില്‍ ഉണ്ടായിരുന്നു .അയാള്‍ പറഞ്ഞു' എനിക്ക് മാപ്പ് തരണം അടുക്കളയിലെ നാലു ചുവരുകളില്‍ നിന്നെ തളച്ചതിന് നിന്നെ അറിയാതെ പോയതിന് എന്നിലെ അഹങ്കാരിയായ പുരുഷന് നീ മാപ്പ് തരണം'.നിത്യയുടെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ അയാളുടെ പാപത്തെ കഴുകി കളഞ്ഞു .
   അതെ സ്ത്രീക്ക് മാത്രമേ ക്ഷമിക്കാന്‍ കഴിയൂ തന്നെ ഇല്ലാതാക്കുന്ന ഭര്‍ത്താവിനു വേണ്ടി പോലും അവള്‍ പ്രാര്‍ത്ഥിക്കും .സുമംഗലി ആയി തന്നെ മരിക്കാന്‍ കഴിയുന്നത് സ്ത്രീയുടെ  ഏറ്റവും വലിയ പുണ്യമാണല്ലോ .

Saturday, 7 January 2017

കുടുംബം

      കുടുംബം കൂടുമ്പോള്‍ ഇമ്പമുള്ളത്, ഇത് ഞാന്‍ എവിടെയോ വായിച്ചതാണ് . നമ്മുടേത് മാത്രമായ ചെറിയ ലോകം.ഒരു കല്യാണം ഒക്കെ കഴിക്കേണ്ടേ എന്ന പലരുടേയും ചോദ്യത്തിന് മുന്‍പില്‍ നിന്നും പലവട്ടം ഒഴിഞ്ഞു മാറിയിട്ടുണ്ട്.ഓം ശാന്തി ഓശാനയില്‍ പറയുന്നപോലെ ചായ കുടിക്കാന്‍ വരുന്ന ഒരാളെ എന്ത് വിശ്വസിച്ച് കൂടെ കൂട്ടും.പക്ഷെ   ഒരുപാട് നാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് നല്ല ബോധ്യമുള്ളതുകൊണ്ട്  ചായ കുടിക്കാന്‍ വരുന്ന ഏതെങ്കിലും ഒന്നു സമ്മതിക്കാന്‍ മനസ്സ് പാകപ്പെടുത്തി.അതെ ഒരു അറേഞ്ച്  മാര്യേജ് അത് മനസിലുണ്ടാക്കുന്ന പിരിമുറുക്കങ്ങളിലൂടെയുള്ള യാത്രയായിരുന്നു  ഈ പോയ മൂന്ന് മാസങ്ങള്‍ .കാണുന്നവര്‍ക്ക് ഞാന്‍ വളര്‍ന്നു പന്തലിച്ചെങ്കിലും എവിടെയൊക്കെയോ മനസ്സിന്‍റെ കോണില്‍ ഒരു പത്തുവയസ്സുകാരി കുറുംബ് കാണിക്കുന്നതുപോലെ.ഒറ്റക്ക് ഒരു തീരുമാനവും ജീവിതത്തില്‍ എടുക്കാനുള്ള പ്രാപ്തി ഇപ്പോളും എനിക്കുണ്ടോ എന്ന് സംശയമാണ് .കുറഞ്ഞത് മൂന്നു പെരോടെങ്കിലും അഭിപ്രായം ചോദിക്കുന്ന ഞാന്‍ ഒരു സുരക്ഷിത മേഖലയില്‍  നിന്നും പെട്ടെന്ന്‍ പുറത്തേക്ക് എടുത്ത് എറിയപെട്ടപോലെ .
        അതി ഗംഭീരമായ ഒരു പെണ്ണുകാണല്‍ ചടങ്ങിലൂടെ എന്‍റെ ജീവിതത്തിലേക്ക് വന്ന പുതിയ വ്യക്തിത്വത്തിന് എത്രത്തോളം എന്നെ ഉള്‍കൊള്ളാന്‍ കഴിഞ്ഞു എന്ന് അറിയില്ല .കുറച്ച് ഫ്ലാഷ് ബാക്ക് ലേക്ക് പോകാം സെപ്റ്റംബര്‍ 4 അന്നാണ് ഒരു പുതിയ വഴിത്തിരിവ് ഉണ്ടായത് എന്നൊക്കെ പറയാം .ചായ സല്‍കാരത്തിനു ശേഷമുള്ള ഒരു മണിക്കൂര്‍ ഇന്റര്‍വ്യൂ .എന്തേലും  ചോദിക്കാനുണ്ടോ എന്തൊക്കെ ആലോചിച്ചിട്ടും ഒന്നും കിട്ടാനില്ലാത്ത അവസ്ഥ .ആ ഒരു മണിക്കൂര്‍ കൊണ്ട് തികച്ചും വ്യത്യസ്തമായ അഭിരുചികളുള്ള രണ്ട് തലങ്ങളില്‍ വളര്‍ന്ന രണ്ടു പേരെ ദൈവം ഒരുമിപ്പിക്കുകയായിരുന്നു.ഒരാള്‍ നോണ്‍ വെജ് ആണെങ്കില്‍ മറ്റേത് വെജ് .മലയാളം ഫിലിം മാത്രം ഇഷ്ടപെടുന്ന എന്നോട് 'conjuring 2 'നെ പറ്റി ചോദിച്ചാ എന്താ പറയുക.ഒരു തവണ പോലും 'wrestling' കണ്ടിട്ടില്ലാത്ത ഞാനും രാത്രി 2 am വരെ ഉറക്കമിളച്ച് 'wrestling' കാണുന്ന ഏട്ടനും തമ്മില്‍ അലുവയും മത്തിക്കറിയും പോലെ ചേര്‍ച്ച.എന്നിട്ടും ഞാന്‍ എന്തുകൊണ്ട് നോ പറഞ്ഞില്ല.രണ്ടാമത് ഒരു കൂടി കാഴ്ച കൂടി കഴിഞ്ഞപ്പോ കുറെ കൂടി തുറന്ന്‍ സംസാരിക്കാന്‍ കഴിഞ്ഞു.എം ടെക് സര്‍ട്ടിഫിക്കറ്റ്ന് അപ്പുറം ഞാനൊന്നും അല്ലെന്ന്‍ പറയണമല്ലോ.ഞാന്‍ തന്നെ തീര്‍ത്ത നാലു ചുമരുകള്‍ക്കുള്ളില്‍ അക്ഷരങ്ങളെ സ്നേഹിച്ച്  കഴിയുന്ന എനിക്ക് അതിനപ്പുറമുള്ള ലോകത്തെ പറ്റി അതികമൊന്നും പറയാനുണ്ടായിരുന്നില്ല .എഴുത്തിനെ ഇഷ്ടപെടുന്ന ആളാണ്..വായിക്കാനും ഇഷ്ടമാണ് അതെന്നെ കുറച്ച് സ്വാധീനിച്ചു എന്ന് തന്നെ പറയാം. അതിനു ശേഷം വീട്ടുകാര്‍ ഒരു തീരുമാനത്തിലെത്തുന്നതു വരെയുള്ള  രണ്ട് മൂന്നു ദിവസം ഇടവേളയില്‍ ഞാന്‍ സത്യത്തില്‍ ഇതിനെ പറ്റി മാത്രമേ ചിന്തിച്ചിട്ടുള്ളൂ.വീണ്ടും വീണ്ടും ചിന്തിക്കാന്‍ മാത്രം എന്തോ എവിടെയോ ഉടക്കിയപോലെ. മനസിന്റെ കട്ടി കൂടി വരുന്നപോലെ നൂറു തടസങ്ങള്‍ മുന്നില്‍ വന്നാലും ഉള്ളിലെവിടെയോ ഇത് നടക്കണേ എന്ന് ഞാന്‍ അറിയാതെ പ്രാര്‍ഥിച്ചു.അങ്ങനെ മോതിരം മാറലും സംസാരവും ഒക്കെയായി ഒരു നീണ്ട ഇടവേളയില്‍ ഞാന്‍ അക്ഷരങ്ങളെ പോലും മറന്നു .മറന്നതല്ല സമയമില്ലായ്മ ഒരു ദിവസവും ഒന്നിനും മതിയാകുന്നില്ല.ഇതിനിടയില്‍ രണ്ട് വ്യത്യസ്ഥ കഥാപാത്രങ്ങള്‍ തമ്മിലുള്ള ഉരസലും പൊട്ടിത്തെറിയും കൂടി ആകുബോ എന്‍റെ കുഞ്ഞു മനസ്സിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു .എന്നിരുന്നാലും എന്‍റെ വാശികള്‍ക്കും  മണ്ടത്തരങ്ങള്‍ക്കും മുന്നില്‍ തോറ്റുതരാനും ഒരു   സോറി യില്‍ എല്ലാം മറക്കാനും  ഞങ്ങള്‍ക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്.
      എത്ര പുറം തിരിഞ്ഞു നടന്നാലും തിരികെ വിളിക്കുന്ന എന്തോ ഒന്ന്,ഒരു ദിവസത്തിനപ്പുറം പിണങ്ങാന്‍ കഴിയാത്ത അവസ്ഥ ഇതൊക്കെ തന്നെയാകും പ്രണയം.പ്രത്യേകിച്ച് ഒരു കാരണം കണ്ടെത്താന്‍ കഴിയാതെ സ്നേഹിക്കുന്നു മറ്റൊരാളുടെ സന്തോഷത്തിനായി സ്വന്തം താല്പര്യങ്ങള്‍ സന്തോഷത്തോടെ വേണ്ടെന്നു വെക്കാന്‍ കഴിയുന്നു.ഇതൊക്കെ എന്നിലെ മറ്റങ്ങളാകം.ഞാന്‍ എന്നതില്‍ നിന്നു ഞങ്ങള്‍ എന്നതിലേക്ക് ഇനി ഒരു മാസത്തെ അകലം മാത്രം .പ്രതീക്ഷയും അതിലേറെ ആകാംഷയും ,പിന്നെ എല്ലാം അറിയുന്ന ദൈവത്തെ മുറുകെ പിടിച്ച് ഇനിയും മുന്‍പോട്ടു പോകുക തന്നെ ..

Saturday, 13 August 2016

   അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു.മാസത്തില്‍ രണ്ടു പ്രാവശ്യം മാത്രം പരോള്‍ അനുവദിച്ചിട്ടുള്ള കോളേജ് ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്കുള്ള യാത്ര.ഏറ്റുമാനൂരില്‍ നിന്നും 5pm നുള്ള പത്തനംതിട്ട ബസ്‌ നോക്കി നില്‍കുമ്പോള്‍ മനസ്സില്‍ ജനല്‍ സൈഡിലെ സീറ്റ്‌ കിട്ടണേ എന്ന പ്രാര്‍ത്ഥനയായിരുന്നു.ബസ്‌ വന്നു ജനല്‍ സൈഡ് പോയിട്ട് ഒരു സീറ്റ്‌ പോലുമില്ല .ഞാന്‍ ഒന്നുകൂടി ബസിന്‍റെ സീറ്റുകളില്‍ പരതി ഇല്ല,എറണാകുളത്തുനിന്നും  വരുന്ന ബസ്‌ ആയതുകൊണ്ടുതന്നെ എല്ലാവരും നീണ്ടു നിവര്‍ന്നു കിടന്ന് ഉറക്കം.തോളില്‍ കിടക്കുന്ന ബാഗ്‌ എന്നെ പിറകിലേക്ക് വലിക്കുന്ന പോലെ ,വെള്ളിയാഴ്ച്ചകളിലെ പതിവ് തിരക്കുകളില്‍ പെട്ട് ബസ്‌ നിരങ്ങി നീങ്ങി.പെട്ടെന്ന്‍ ബസില്‍ കുറേ ആളുകള്‍ കൂടി കയറി ആകെ തിരക്ക്.കഴുത്തില്‍ ഓര്‍മ്മ വെക്കും മുന്‍പേ അമ്മ കെട്ടിത്തന്ന ഏലസ്സ് മുറുകെ പിടിച്ച് ഞാനറിയാതെ പ്രാര്‍ത്ഥിച്ചു' ദൈവമേ ...കാത്തോളണേ'.ബസ്‌ കോട്ടയം എത്തിയപ്പോഴേക്ക് സന്ധ്യയായി.ബസ്‌ സ്റ്റാന്‍ഡില്‍ ആളെ ഇറക്കിയപ്പോള്‍ ഒഴിഞ്ഞു കിട്ടിയ സീറ്റില്‍ ആവേശത്തോടെ ഞാന്‍ കയറിയിരുന്നു.ജനലരികല്ല  നടുക്കാണ് സീറ്റ്‌ .അപ്പുറത്തിരിക്കുന്ന ആട്യത്തമുള്ള സ്ത്രീ എന്‍റെ ശ്രദ്ധയില്‍ പെട്ടു.ജനല്‍ സൈഡില്‍ ചാരി കിടന്നുറങ്ങുന്ന കുട്ടിയെ അസൂയയോടെ ഒന്നു നോക്കി .പുള്ളിക്കാരി നല്ല ഉറക്കമാണ് ,ചെവിയില്‍ തിരുകിയ ഹെഡ്സെറ്റും .ബാഗ്‌ മടിയില്‍ വെച്ച് ഞാന്‍ ചാരി കിടന്നു സന്ധ്യ മയങ്ങിയിരിക്കുന്നു.പുറത്ത് തെരുവുവിളക്കുകള്‍,വര്‍ണാഭമായ ഡിസൈനുകള്‍ തീരത്ത് ചില കടകളും,തണുത്ത കാറ്റ് എന്‍റെ മിഴികളെ തഴുകുന്ന പോലെ ,ഞാനും അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണു.യാത്രാ ക്ഷീണവും തളര്‍ച്ചയും കാരണം സത്യത്തില്‍ പരിസരം പോലും മറന്നുപോയി എന്നുതന്നെ പറയാം.
       അപ്പോഴാണ് ഒരു ബഹളം എല്ലാവരും ഞങ്ങളുടെ സീറ്റിലേക്ക് ഉറ്റുനോക്കുന്നു.എന്താ സംഭവിക്കുന്നെ എന്നറിയാതെ ഞാന്‍ പകച്ചുപോയി.എന്‍റെ അടുത്തിരിക്കുന്ന സ്ത്രീയാണ് ബഹളമുണ്ടാക്കിയത്.അവര്‍ വിളിച്ചു പറഞ്ഞു 'അവനെ വെറുതെ വിടരുത് ,അവന്‍ എന്നെ ...
'അയാള്‍ എന്താ ചെയ്തേ?' പിറകിലെ സീറ്റില്‍ നിന്നുമാണ് ചോദ്യം .ട്രാഫിക്കില്‍ പെട്ട് പതുക്കെ നീങ്ങിയ ബസില്‍ നിന്നും ഒരാള്‍ ചാടിയിറങ്ങി.പിടിക്കാനായി ആരൊക്കെയോ ശ്രമിച്ചുവെങ്കിലും അയാളോടി രക്ഷപെട്ടു.ഇതുവരെ ഒന്നിലും ഇടപെടാതിരുന്ന കണ്ടക്ടര്‍ ഓടിവന്നാതപ്പോഴാണ് .അവര്‍ ചുറ്റും കൂടിയവരോട്‌ സാഹചര്യം വിവരിക്കുകയാണ്  'വൃത്തികെട്ടവന്‍ ,ഞാന്‍ CMS കോളേജിലെ പ്രൊഫസര്‍ ആണ് നാലഞ്ചു വര്‍ഷമായി ഈ റൂട്ടില്‍ യാത്ര ചെയുന്നു.ആദ്യമായിട്ടാണ് ഇത് ..എന്നോട് ഇത്ര വൃത്തികെട്ട രീതിയില്‍ പെരുമാറിയ ഇവന്‍ ഈ കോച്ചാണ് ഇവിടെ ഇരുന്നിരുന്നതെങ്കിലോ?' .ഞാന്‍ ആകെ വല്ലാതെയായി .ദൈവമേ! ഭൂമി പിളര്‍ന്ന് അതിലേക്ക് താഴ്ന്നു പോയിരുന്നെങ്കില്‍ . അന്‍പത് കഴിഞ്ഞവരെ പോലും വെറുതെ വിടാത്ത  ഈ ലോകം ഒന്നു കത്തി തീര്‍ന്നിരുന്നെങ്കില്‍ ...എന്‍റെ ഭ്രാന്തന്‍ മനസ്സ് കാട് കയറി.കണ്ടക്ടര്‍ പതുക്കെ പറഞ്ഞു 'അയാളൊരു SI ആണ് '.അപ്പോഴാണ് അയാളുടെ തണുത്ത പ്രതികരണത്തിന്‍റെ പിന്നിലെ കാര്യം മനസിലായത്.ഒരുനിമിഷം ഞാനായിരുന്നു ആ സ്ഥാനത്ത് എങ്കില്‍ എന്ത് ചെയ്തേനേം എന്നോര്‍ത്തു,ഒന്നു പ്രതികരിക്കാന്‍ പോലും കഴിയാതെ ഇവരുടെയൊക്കെ ചോദ്യങ്ങള്‍ക്കുമുന്പില്‍ പൊട്ടിക്കരയുന്ന എന്‍റെ മുഖം ...എന്‍റെ കണ്ണുകള്‍ പേടികൊണ്ടും സങ്കടം കൊണ്ടും നിരഞ്ഞുതുളുംമ്പി.ഒരു SI ഇങ്ങനെ ആയാല്‍ സാധാരണക്കാരെ ആരാണു സംരക്ഷിക്കുക .ആരോടാണ് ഞങ്ങള്‍ പരാതി പറയേണ്ടത്.ദൈവമേ ഇത് എന്തൊരു നാടാണ്‌.അവര്‍ കണ്ടക്ടറുടെ കൈയ്യില്‍ നിന്നും അയാളുടെ വിവരങ്ങള്‍ വാങ്ങി .'ഞാന്‍ അവനെ ഒരു പാഠം പഠിപ്പിക്കും,എന്‍റെ സഹോദരന്‍ CI ആണ് 'അവര്‍ അങ്ങനെ പറയുന്നുണ്ടായിരുന്നു .കുറേ നേരത്തെ ചര്‍ച്ചകള്‍ക്കും ബഹളങ്ങള്‍ക്കും ഒടുവില്‍ ബസ്‌ വീണ്ടും ശാന്തമായി .അതിന്‍റെ അവസാനം എന്തായി എന്ന് എനിക്കറിയില്ല.പക്ഷെ , അതില്‍ പിന്നെ ഒരു ബസ്‌ യാത്രയിലും ഞാന്‍ ഉറങ്ങിയിട്ടില്ല.
     ഒന്നു മയങ്ങിയാല്‍ കൊത്തിവലിക്കാന്‍ പാകത്തിന് ചുറ്റുമുള്ള കഴുകന്‍ കണ്ണുകളെ ഞാന്‍ ഇന്നും ഭയപ്പെടുന്നു.

Saturday, 6 August 2016

എന്‍റെ അമ്മക്ക്

പ്രിയപ്പെട്ട അമ്മക്ക് ,
   ഓരോ ദിവസവും തുടങ്ങുന്നത് ഞാന്‍ അമ്മയെ കണ്ടോണ്ടാണ് .അങ്ങനെ യുള്ള അമ്മക്ക് ഞാന്‍ എന്ത് എഴുതാനാണന്ന്  വിചാരിക്കുന്നുണ്ടാകും .എവിടെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണം എന്നെനിക്കറിയില്ല . .അമ്മ  ഓര്‍ക്കുന്നുണ്ടോ പഴയ കുഞ്ഞാവയെ .അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി നടന്ന ആ പിടിവാശിക്കാരിയെ.ഒരു ദിവസം പോലും അമ്മയില്‍ നിന്ന്‍ മാറിനില്‍ക്കാത്ത  കുഞ്ഞുമകളെ  .സ്കൂളില്‍ നിന്നും കല പിലാ ചിരിച്ച്കൊണ്ട് വീട്ടിലേക്ക് വണ്ടികള്‍ പോലും നോക്കാതെ ഓടിവരുന്ന ആ കുഞ്ഞു കാന്താരിയെ .എനിക്കറിയാം  ആരു മറന്നാലും എന്‍റെ ഒരോ ചലനങ്ങളും അമ്മ മറക്കില്ലെന്ന്‍.
          അമ്മയ്ക്കറിയുമോ ഞാന്‍ എപ്പോഴാണ്‌ അമ്മയുടെ കൈവിരലുകള്‍ തട്ടിമാറ്റി മുന്‍പോട്ട് പോയതെന്ന്‍.എവിടെയാണ് ഞാന്‍ അമ്മയില്‍നിന്നകന്നത് എന്ന്. അതെ കോളേജ് ജീവിതം ,ജീവിതത്തില്‍  അമ്മ എന്ന സുഹൃത്തിനെക്കാളും വലിയ ബന്ധങ്ങള്‍ ഞാന്‍ ഉണ്ടാക്കാന്‍ തുടങ്ങിയത് അവിടെനിന്നാണ് .ഒറ്റയ്ക്ക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ തുടങ്ങിയതും അവിടെ നിന്നാണ്.
   അതെ  അമ്മയ്ക്കുമനസിലാകില്ല ! എന്‍റെ സ്ഥിരം പല്ലവി .ഒരു ദിവസം പോലും ഞാന്‍ കറികള്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല .എനിക്ക്  ഒത്തിരി സ്നേഹമാണെന്ന് പറയാന്‍ പോലും ഞാന്‍ മറന്നു പോയി ..എവിടെയാണോ ഞാന്‍ അകന്നത് അവിടെയാണ് എനിക്ക് പിഴച്ചത് .കൂടുതല്‍ കൂടുതല്‍ നമ്മള്‍ അകലുകയായിരുന്നു ..മുന്‍പില്‍ ഇരുന്ന്‍ ഒന്നു പൊട്ടിക്കരയാന്‍ പോലും ധൈര്യമില്ലാത്ത അത്ര ദൂരത്തേക്ക് .
       അമ്മയുടെ മോള്‍ എങ്ങും എത്തിയില്ല .അമ്മയുടെ പ്രതീക്ഷ എല്ലാം വെറുതെ ആയി .ഒരു ഫയല്‍ നിറയെ സര്‍ട്ടിഫിക്കറ്റ് അല്ലാതെ വേറെ ഒന്നും ഞാന്‍ തിരികെ തന്നില്ല.സ്വയം പരാജയം ആണെന്ന്‍ ബോധ്യമുള്ളപ്പോള്‍ സംസാരിക്കാന്‍ പഠിപ്പിച്ച നാവുകൊണ്ട് ഞാന്‍ വേദനിപ്പിച്ചിട്ടെയുള്ളൂ .അമ്മക്കറിയുമോ ഈ നാലുചുമരുകള്‍ക്കുള്ളില്‍  ഞാന്‍ കരഞ്ഞു തീര്‍ത്ത ദിവസങ്ങളെ പറ്റി .പരാജയത്തിന്‍റെ ഒരോ പടവും ഇറങ്ങി ഞാന്‍ താഴെ എത്തുമ്പോള്‍  ഒരു പുഞ്ചിരിയില്‍ ഞാന്‍ എല്ലാം ഒളിപ്പിച്ചു.അതെ അമ്മ പറയുന്ന പോലെ 'എനിക്ക് എന്‍റെ ജീവിതത്തെ പറ്റി ഒരു ചിന്തയുമില്ല, ജോലി ചെയ്യാതെ ഇങ്ങനെ ജീവിച്ചു തീര്‍ക്കാമല്ലോ' .അമ്മക്കറിയുമോ ഇപ്പോഴും സാഹചര്യങ്ങളോട് പൊരുത്തപ്പെടാതെ ആകുഞ്ഞുമോള്‍ എന്‍റെ മനസ്സില്‍ കരഞ്ഞു പിന്തിരിഞ്ഞു നില്‍ക്കുന്നത് .ഈ വീട്ടില്‍ നിന്ന് പോകാന്‍ ഭയമുള്ള ഒരു കുഞ്ഞ് എന്‍റെ ഉള്ളില്‍ ഇപ്പോഴും ഉണ്ടെന്നു പറഞ്ഞാല്‍ അമ്മ വിശ്വസിക്കുമോ ?
          എന്‍റെ ഈ ജീവിതം ഏതോ കുറച്ച് ഗുളികകളില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചെന്ന് ഞാന്‍ പറഞ്ഞാല്‍ എന്‍റെ അമ്മ എനിക്ക് മാപ്പ് തരുമോ ?അപ്പോഴും അമ്മപോലും അറിയാതെ എന്നെ തിരികെ വിളിച്ച അമ്മയുടെ ആ ദയനീയ നോട്ടം ...ഞാന്‍  ആ മുഖത്ത് നോക്കി എങ്ങനെ പറയും .ഈ ജന്മം എന്‍റെ അമ്മയ്ക്കുള്ളതാണ് ജന്മം തന്നതിനും വളര്‍ത്തിയതിനും പകരം ഞാനൊരു തീരാ വ്യഥ ആകില്ല.ഇനിയും എത്ര ദൂരം ഞാന്‍ നടക്കേണ്ടി വന്നാലും എവിടെയൊക്കെ തളര്‍ന്നു വീണാലും നിരങ്ങി നീങ്ങേണ്ടി വന്നാലും ദൈവം തന്ന ഈ ജീവിതവും  എന്‍റെ ഈ കുഞ്ഞു കുടുംബവും വിട്ട് മറ്റൊരു ലോകത്തേക്ക് അറിഞ്ഞു കൊണ്ട്  എനിക്ക് പോകേണ്ട .
        എന്നെ ക്ഷമിക്കാന്‍ പഠിപ്പിച്ചത് എന്‍റെ അമ്മയാണ്.എന്തൊക്കെ ചെയ്താലും എന്തൊക്കെ പറഞ്ഞാലും പിന്നെയും സ്നേഹിക്കാന്‍ പഠിപ്പിച്ചതും അമ്മയാണ്  .ദൈവത്തിലേക്ക് എന്നെ കൈപിടിച്ച് നടത്തിയതും അമ്മയാണ് .ഈ ലോകത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നതും എന്‍റെ അമ്മയെയാണ്  .എന്‍റെ ജീവിതത്തിലെ എല്ലാ നന്മകളും അമ്മയുടെ ദാനമാണ്.ആ കണ്ണുനീരിനു മുന്‍പിലാണ് ഞാന്‍ തോറ്റു പോകുന്നതും .ഇനി ഒരു ജന്മം ഉണ്ടെങ്കിലും എനിക്ക്അമ്മയുടെ മകള്‍ ആയാല്‍ മതി . ആ കൈവിരലുകള്‍ പിടിച്ച് എനിക്കിനിയും ജന്മങ്ങള്‍ നടക്കണം .ആ കണ്ണുകളിലൂടെ വാക്കിലൂടെ ലോകം പിന്നെയും കണ്ട് തുടങ്ങണം .ഞാന്‍ വൈകിയാല്‍ പടിവാതിലില്‍ കാത്തുനില്‍ക്കാനും തെറ്റ് ചെയ്യുമ്പോള്‍ ശാസിക്കാനും അമ്മ എന്‍റെ കൂടെ എന്നും ഉണ്ടാകണം .എനിക്കറിയാം നൂറു  ജന്മംമതിയാകില്ല ഈ കടങ്ങള്‍ വീട്ടിതീര്‍ക്കാന്‍  .
       ഒരു  ദിവസം ഞാന്‍ അമ്മ ആഗ്രഹിക്കുന്ന മകള്‍ ആകും .എത്ര പതുക്കെ നടന്നാലും ഞാന്‍ അവിടെ എത്തും..അതിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കണം ..
              എന്ന് അമ്മയുടെ എത്രയും പ്രിയപ്പെട്ട കുഞ്ഞാവ

Wednesday, 6 July 2016

മോക്ഷത്തിലേക്ക്...

ജീവിതം ഒരു യാത്രയാണ്‌ -
അവിടെ ഓരോ കണ്ണുനീര്‍ത്തുള്ളിക്കും  പറയാനുണ്ടാകും പലതും
ഒരോ മണല്‍ത്തരിയും പറയും നൂറു കഥകള്‍ ...
പിന്‍വിളിക്ക് കാതു കൊടുക്കാതെ മുന്‍പോട്ട് പോകുക
നടപ്പാതയില്‍ വിശ്രമിച്ച്‌  -
വഴിയോരക്കാഴ്ചകള്‍ കണ്ട് വീണ്ടും മുന്‍പോട്ട്
പുതിയ മുഖങ്ങള്‍  പുതിയ കാഴ്ചകള്‍ ...
ദൂരെ നിന്ന്‍ കാണാനും ആസ്വദിക്കാനും മാത്രമുള്ളവ.
ഒരു വട്ടം കാണാന്‍ മാത്രം വിധിക്കപെട്ടവ..
കഥകളില്‍ പെട്ടുപോകരുത് തിരിഞ്ഞു നോക്കാതെ മുന്‍പോട്ട് പോകൂ..
ഒരു ആയുഷ്കാലം കൊണ്ട് കണ്ടുതീര്‍കേണ്ടിയിരിക്കുന്നു എല്ലാം .
ഓര്‍മ്മകളുടെ വിഴുപ്പ് ഒറ്റക്ക് ചുമക്കേണം ..
വഴിയാത്രക്കാര്‍ കുശലം പറഞ്ഞു കടന്നു പോകും .
ഭാണ്ടത്തിന്‍റെ കനം നാള്‍ക്കുനാള്‍ കൂടും ...
ഒടുവില്‍ കുഴഞ്ഞു വീഴും മോക്ഷത്തിലേക്ക്...



Wednesday, 29 June 2016

വന്മരം

നമുക്ക് ചുറ്റും ചില വന്മരങ്ങള്‍ കാണാം..
അവ അങ്ങനെ പടര്‍ന്നു പന്തലിച്ച് മറ്റുള്ളവര്‍ക്ക് തണലാകും
വെയിലില്‍ വാടാതെ മഴയില്‍ കടപുഴകാതെ അവര്‍ താങ്ങി നിര്‍ത്തും -
ഒരു പറ്റം ജീവിതങ്ങള്‍ .
ആ മരത്തണലില്‍ പലരും ജീവിതം പടുത്തുയര്‍ത്തും
ഒടുവില്‍ ജരാനര ബാദിച്ചു കടപുഴകുമ്പോള്‍-
താങ്ങി നിര്‍ത്താന്‍ ഒരു കണ്ണുനീര്‍ തുള്ളിയുടെ സ്മൃതി
പോലും കാണില്ല .
പുതിയ മരത്തണലിനു വേണ്ടിയുള്ള  പരക്കം പാച്ചിലില്‍ ആകും എല്ലാവരും.